Tuesday, 22 November 2011

കഥകളി



കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍കഥകളി.
 ചാക്യാർകൂത്ത് ,കൂടിയാട്ടം , കൃഷ്ണനാട്ടം , അഷ്ടപദിയാട്ടം , ദാസിയാട്ടം , തെരുക്കൂത്ത് , തെയ്യം , തിറ , പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ സ്വാംശീകരണം കഥകളിയിൽ ദൃശ്യമാണ് . 17 , 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു .

ഉള്ളടക്കം

  
  • 1 വിവരണം
  • 2 ചരിത്രം
  • 3 ഐതിഹ്യം
  • 4 തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന
  • 5 ആട്ടക്കഥ
  • 6 മറ്റ് പ്രധാന കഥകൾ.
  • 7 ചടങ്ങുകൾ
    • 7.1 കേളികൊട്ട്
    • 7.2 അരങ്ങുകേളി
    • 7.3 തോടയം
    • 7.4 വന്ദനശ്ലോകം
    • 7.5 പുറപ്പാട്
    • 7.6 മേളപ്പദം
    • 7.7 കഥാരംഭം
  • 8 സംഗീതം
  • 9 അഭിനയം
    • 9.1 മുദ്രകൾ
    • 9.2 പരികല്പനകൾ
  • 10 വേഷങ്ങൾ
    • 10.1 പച്ച
    • 10.2 കത്തി
    • 10.3 താടി
    • 10.4 കരി
    • 10.5 മിനുക്ക്
    • 10.6 പഴുപ്പ്
  • 11 വാദ്യങ്ങൾ
  • 12 കഥകളി അരങ്ങത്ത്
  • 13 ഇതും കൂടി കാണുക
  • 14 പുറം കണ്ണിക്കൾ
  • 15 അവലംബം
  • 16 കുറിപ്പുകൾ


വിവരണം

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങേത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി [2].

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.


ചരിത്രം


രുഗ്മിണിസ്വയംവരം
പതിനേഴാം നൂറ്റാണ്ടിലാണ്‌(പതിനാറാം നൂറ്റാണ്ടിന്റെ ഒടുവിൽ) കഥകളി ഉദ്ഭവിച്ചത്‌.കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ചരാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്.
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു. വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.
ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.


ഐതിഹ്യം

കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.


തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന

തിരുവിതാംകൂർ രാജാക്കന്മാര് കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തികതിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചാർച്ചകാരനായിരുന്നു.

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപമാണു ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും പ്രകടമാണ് . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള ഉപാധിയായാണു ഉപയോഗിക്കുന്നതു. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളീലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖയാണ്‌ ആട്ടക്കഥ.ഏകദേശം 500 ആട്ടക്കഥകൾ സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം' ,കീചകവധം ,കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയം‌വരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അം‌ബരീഷചരിതം എന്നിവ പ്രധാനപ്പെട്ട ആട്ടക്കഥകളാണ്‌.


മറ്റ് പ്രധാന കഥകൾ.

  • ദുര്യോധനവധം
  • കാലകേയവധം
  • കിർമ്മീരവധം
  • ബകവധം
  • കല്യാണസഗന്ധികം
  • കീചകവധം
  • ദക്ഷയാഗം
  • രാവണവിജയം
  • നളചരിതം (നാല് ദിവസങ്ങൾ)
  • രാവണോത്ഭവം
  • ബാലിവധം
  • ഉത്തരാസ്വയംവരം


ചടങ്ങുകൾ


കേളികൊട്ട്

കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.

]അരങ്ങുകേളി

കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി കരുതപ്പെടുന്നു.

]തോടയം

ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മാകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷേമ അവരവരുടെ വേഷം കെട്ടാവൂ​ ന്നാണു നിയമം.

]വന്ദനശ്ലോകം

പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.

]പുറപ്പാട്

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.

മേളപ്പദം

ഗീതാഗോവിന്ദത്തിലെ “മഞ്ജൂതര കുഞ്ജതല” എന്ന അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്ടപദിയോട്‌ ഉള്ള കടപ്പാട് ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്.


കഥാരംഭം

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം


സംഗീതം

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമഅയ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.


അഭിനയം

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.


മുദ്രകൾ

കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു.  വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.
1. പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം


പരികല്പനകൾ

പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ 2 പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു. ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു.അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു.


വേഷങ്ങൾ

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.


പച്ച

സ്വാതികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ


കത്തി

രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ,ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകുത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകുത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകുത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.


താടി

പ്രധാനമായും രണ്ടു തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.
    • വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
    • ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ, ത്രിഗർത്തൻ
    • കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത് താടി വേഷം


കരി

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആണ്കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.


മിനുക്ക്

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാൺ. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.


പഴുപ്പ്

ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ.


വാദ്യങ്ങൾ

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ.


കഥകളി അരങ്ങത്ത്

ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.  മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു. 



    കുറിപ്പുകൾ



    കണ്ണിനും കാതിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന കേരള നാടിന്റെ സ്വന്തമായ കഥകളി,വാരണാസി സഹോദരൻമാർ,മാങ്കുളം,ഗുരു ചെങ്ങന്നൂർ,കുടമാളൂർ,ഹൈദരാലി,ഗോപിയാശാൻ..തുടങ്ങി ഒട്ടേറെ മഹാൻ മാരെ സൃഷ്ടിച്ച കഥകളി,ഒരു തനതു സംഗീത സമ്പ്രദായം സംഭാവന ചെയ്ത കഥകളി,കേരള നാടിന് അഭിമാനിക്കുവാൻ കഴിഞ്ഞിരുന്ന ഈ കലാരൂപം നാശോൻമുഖമായിരിക്കുന്നു.അടുത്ത തലമുറയ്ക്ക് കഥകളി കാണുവാൻ യൂറോപ്പിലൊ അമേരിക്കയിലൊ പോകേണ്ടി വരും.കേരളത്തിൽ ആറന്മുള പോലുള്ള ഭാഗങ്ങളിൽ (ലൂബ ഷീൽഡ്) വിദേശ വനിതകൾ കഥകളി അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു.പാശ്ചാത്യൻ ഈ കലാരൂപത്തെ വാനോളം പുകഴ്ത്തുമ്പോൾ മലയാളി അതിനെ തള്ളിക്കളയുന്നു. കഥകളിയിൽ ഏറ്റവും കൂടുതൽ ആകർ ഷിക്കുന്നത് വേഷവിധാനമാണ്.കഥകളി എന്ന കല പൂർണമായി അറിയാത്തവർ പോലും അതിന്റെ വേഷം ശ്രദ്ധിക്കാറുണ്ട്.എന്നാൽ വേഷത്തിന്റെ അഭിനയമാണ് മനസിലാക്കുവാൻ പ്രയാസം.ഒരു കഥകളിനടന്റെ അഭിനയ സങ്കേതം രണ്ടു ഭാഗമായി തിരിച്ചിരിക്കുന്നു.അതായത് നടൻ പ്രേക്ഷകരുമായി സംവദിക്കുന്നത് രണ്ടു തരത്തിലാണ്.
    • പാട്ടിന്റെയും മേളത്തിന്റേയും അകമ്പടിയോടെയുള്ള അഭിനയം.ഇതിനെ "ചൊല്ലിയാട്ടം" എന്ന പേരിൽ അറിയപ്പെടുന്നു.
    • എന്നാൽ പാട്ട് ഒഴിവാക്കി മേളത്തിന്റെ സഹായത്തോടെ മാത്രം കാണികളുമായി സംവദിക്കുന്ന അഭിനയ പ്രക്രിയയാണ് "ആട്ടം" .വടക്കൻ കേരളത്തിൽ പൊതുവേ ആട്ടം എന്നു തന്നെ അറിയപ്പെടുന്നുവെങ്കിൽ തെക്കൻ കേരളത്തിൽ അത് "ഇളകിയാട്ടം" എന്ന് അറിയപ്പെടുന്നു.
    ഈ ചൊല്ലിയാട്ടവും ഇളകിയാട്ടവും നിശ്ചിത അളവുകളിൽ സംയോജിപ്പിച്ചാണ് ആട്ടക്കഥയിലെ രംഗങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്.ഇളകിയാട്ടവും ചൊല്ലിയാട്ടവും ഉപയോഗിച്ച് കാണികളുമായി സംവദിക്കുവാൻ കഥകളി നടൻ അഭ്യസിക്കേണ്ട ചില പ്രധാന വസ്തുതകൾ ഉണ്ട് സാധാരണ കഥകളി ആസ്വദിക്കുവാൻ കഴിയാത്തതിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് നടന്റെ മുദ്രകളാണ്.എന്നാൽ സങ്കീർണമായ കഥകളിയുടെ അഭിനയ മേഖലയിലെ ഒരു ഭാഗം മാത്രമാണ് മുദ്രകൾ.കഥകളി നടന് വേദിയിൽ പാടുവാനോ,സംഭാഷണം നടത്തുവാനോ അവസരമില്ല.മുദ്രകളാലുള്ള സംഭാഷണം മാത്രമാണ് നടൻ നടത്തുന്നത്.മുദ്രകൾ മാത്രമുപയോഗിച്ചാൽ അഭിനയം പൂർത്തിയാകുന്നുമില്ല.അഭിനയത്തിലെ അടുത്ത മേഖലയാണ് ഭാവം.മുഖത്ത് ആദ്യം ഭാവം വരുത്തി തുടർന്ന് ശരീരം മുഴുവൻ ഭാവ ചലനമായി മാറ്റുകയാണ് ഒരു നടൻ ചെയ്യുന്നത്.
    അടുത്ത സങ്കേതം പദചലനങ്ങളാണ്.ഈ പദചലനങ്ങളെ പൊതുവേ കലാശങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.കകളിയിലെ ഏതു വേഷം ഇളകിയാടുമ്പോഴും പദചലനങ്ങളിൽ ഒരു നിയതമായ വ്യാകരണം ഉണ്ടായിരിക്കും.എന്നാൽ മറ്റു നടന രൂപങ്ങളിൽ ഇത്രയും കർശനമായ നിയമാവലി കാണപ്പെടുന്നില്ല.ഓരോ വേഷവും രം ഗത്ത് അഭിനയം തുടങ്ങുമ്പോൾ ഒരു പ്രത്യേക സ് നത്തു നിന്നുമാണ് ആരംഭിക്കുന്നത്.ഇതിന് കഥകളിയുടെ ഭാഷയിൽ നിലകൾ എന്നു പറയുന്നു.കഥാപാത്രത്തിന്റെ ചലനങ്ങൾ തുടങ്ങുന്നത്,അടുത്ത ചലനങ്ങൾ ആരംഭിക്കുന്നത് തുടങ്ങിയവയ്ക്ക് കൃത്യമായ ഒരു നിഷ്കർഷ കഥകളിയിൽ ഉണ്ട്.ചില വേഷങ്ങൾ സ്റ്റേജിന്റെ വലതു വശത്തു നിന്നും ,മറ്റു ചിലത് ഇടതു ഭാഗത്തു നിന്നും ചൊല്ലിയാടുന്നു.ഇതിന് വട്ടം വെയ്ക്കുക എന്നും കഥകളിയിൽ പറയുന്നു.വട്ടം എന്നാൽ ഒരു ചാക്രിയ ചലനം എന്നു മാത്രമേ അർമാക്കുന്നുള്ളു.കകളിയുടെ നിയതമായ ജ്യാമിതീയ ശൈലിയിലാണ് ഇത് രൂപപ്പെടൂത്തിയിരിക്കുന്നത്.ഒരുപക്ഷേ നിസ്സാരമെന്നു തോന്നാമെങ്കിലും വളരെ ശ്രമകരമായ ഒരു പ്രക്രിയയാണ് ഇത്.പുരുഷ,സ്ത്രീ വേഷങ്ങൾ തുടങ്ങി ഏതു വേഷമായാലും ചൊല്ലിയാടുന്നതിന് ഒരു ഘടനയുണ്ട്.
    അടുത്ത സങ്കേതമാണ് ചുഴിപ്പ് അഥവാ മെയ് വഴക്കം.കഥകളി പരിശീലന സമയത്ത് ആശാൻമാർ എറ്റവും നിഷ്കർഷയോടെ പരിശീലിപ്പിക്കുന്നത് ചുഴിപ്പ് ആണ് .ശരീരത്തിന്റെ വടിവുകൾ,ദണ്ഡുകൾ(പേശികൾ) മുതലായവ ക്രമപ്പെടുത്തിയാണ് നടന് ശരീര നിയന്ത്രണം വരുത്തുന്നത്.ഇത് അഭിനയത്തിൽ മുദ്ര,കലാശം എന്നിവയ്ക്കിടയിൽ പലപ്പോഴും കാണാറുണ്ട്.ഇതിന്റെ മറ്റൊരു പ്രത്യേകത 'കണ്ണെത്തുന്നിടത്ത് ശരീരമെത്തുക' എന്നതാണ്.ഓരോ മുദ്രയ്ക്കും കലാശത്തിനുമനുസരിച്ച് കണ്ണിന്റെ ചലനവും ക്രമപ്പെടുത്തിയിരിക്കുന്നു.വളരെ ചെരു പ്രായത്തിലേ കഥകളി അഭ്യസിക്കുന്ന കുട്ടികളെ ആശാൻമാർ ഇത്രയും വ്യാഖ്യാന ശൈലിയിൽ പഠിപ്പിക്കാറില്ല.കാലക്രമേണ അറിവും പക്വതയും ആർജിക്കുന്നതിനനുസരിച്ച് അവർ സ്വയം കഴിവുകൾ ഉൾക്കൊള്ളും.
    അടുത്ത സമ്പ്രദായമാണ് പ്രവേശന നിയമം.ഓരോകഥാപാത്രവും രംഗത്തു വരുമ്പോൾ നൃത്തത്തിനു പ്രാധാന്യം കൊടുത്തു കൊണ്ട് ചെയ്യുന്നതിനെ ധാരി എന്നു പറയുന്നു.കേരളത്തിലെ പല നാടൻ കലാരൂപങ്ങളിലും ഇതിന്റെ ചില രൂപങ്ങൾ കാണുവാൻ സാധിക്കും.പ്രധാനമായും സ്ത്രീ വേഷങ്ങളാണ് ധാരിയോടു കൂടി അരങ്ങിലെത്തുന്നത്.
    രംഗത്തു പ്രവേശിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഒരു കലാകാരൻ രംഗം വിടുമ്പോഴും അനുവർത്തിക്കുന്ന ചലനങ്ങൾ.അദ്ദേഹത്തിന്റെ അഭിനയ പൂർത്തീകരണത്തിന് ചില നിലകളും അവസ്ഥകളും ഉണ്ട്.രംഗം വിടുമ്പോൾ ശക്തിയായ കലാശം നടത്തിയാണ് അവർ നിഷ്ക്രമണത്തിനു ശ്രമിക്കുന്നത്.

    No comments: